കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച പാലക്കാട് അലനല്ലൂർ സ്വദേശി ആദിലിന്റെ അവയവങ്ങൾ 3 പേർക്ക് പുതുജീവനേകും. കരൾ, രണ്ട് വൃക്ക എന്നിവയാണ് ദാനം ചെയ്തത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവെ പ്ലസ് വൺ വിദ്യാർത്ഥിയായ ആദിൽ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സുഹൃത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ആദിലിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. ഇന്നലെ രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. പിന്നാലെ അവയവദാനത്തിന് കുടുംബം സമ്മതമറിയിച്ചു. വൃക്കകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേയും ബേബി മെമ്മോറിയലിലേയും രോഗികൾക്ക് നൽകി. കരൾ മിംസിലെ രോഗിക്ക് നൽകി. ഹൃദയവും ദാനം ചെയ്യാൻ കുടംബം സമ്മതപത്രം നൽകിയിരുന്നെങ്കിലും പരിശോധനയിൽ സാധ്യമല്ലെന്ന് കണ്ടെത്തുകയായിരുന്നു.



