കൊച്ചി: കായിക യുവജനക്ഷേമ വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ. ജെ ജനീഷിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ താങ്കളുടെ സംഘടന പാവപ്പെട്ട ജനങ്ങളെ പറ്റിച്ച് ശേഖരിച്ച വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് എന്നായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചിന്ത ജെറോമിൻ്റെ വിമർശനം.
താങ്കളുടെ മുൻഗാമിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ മന്ത്രി പദം ഉപയോഗിക്കില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം ജനീഷിനെ പരിഹസിക്കുന്നുണ്ട്. മന്ത്രി എന്ന നിലയിൽ ലഹരി കച്ചവടക്കാരായ സോഷ്യൽ മീഡിയ പ്രമോട്ടർമാരെ ഉപയോഗിച്ച് നാട്ടിലെ സാധാരണക്കാരായ വനിത പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുതെന്നും കുറിപ്പിൽ ചിന്താ ജെറോം ആവശ്യപ്പെടുന്നുണ്ട്. ‘ഞങ്ങൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ പുറകിൽ നിന്നും ഉയർന്ന പ്രവർത്തകന്റെ മുദ്രാവാക്യം ശരിയല്ല എന്ന് മനസ്സിലാക്കി അതിനെ വിലക്കാനും ഏറ്റു വിളിക്കാതിരിക്കാനും അത് സ്ത്രീവിരുദ്ധമാണ് ആവർത്തിക്കരുത് എന്ന് പറയാനുമുള്ള ആർജ്ജവം കാണിച്ചതാണ് സുഹൃത്തെ ഞങ്ങളുടെ രാഷ്ട്രീയമെന്നും’ ഒ ജെ ജനീഷിൻ്റെ വിമർശനത്തിന് ഫേസ്ബുക്ക് കുറിപ്പിലൂടെ ചിന്ത ജെറോം മറുപടി നൽകിയിട്ടുണ്ട്.
വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത് എന്നായിരുന്നു നേരത്തെ ഒ ജെ ജനീഷ് കുറ്റപ്പെടുത്തിയത്. വനിതാ പ്രസിഡന്റ് എന്ന ഡിവൈഎഫ്ഐ തീരുമാനം സ്വാഗതാർഹം. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് മാതൃകയാക്കാവുന്നതാണ്. എന്നാൽ വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് കേട്ടാൽ അറയ്ക്കുന്ന മുദ്രാവാക്യം വിളിക്കരുതെന്നുമായിരുന്നു ഒ ജെ ജനീഷിൻ്റെ പ്രതികരണം.



