കോഴിക്കോട്: ബേപ്പൂരിൽ പി വി അൻവറിൻ്റെ തോൽവിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവന അനവസരത്തിലെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന്റെ തീരുമാനമാണ്. അന്നില്ലാത്ത അഭിപ്രായം ഇന്ന് പറയുന്നതിൽ ലോജിക്കില്ലെന്നും പി എം നിയാസ് കുറ്റപ്പെടുത്തി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും 2026ലെ തെരഞ്ഞെടുപ്പിൽ കെപിസിസി വാർ റൂമിൻ്റെ ചുമതലയും വഹിച്ച നേതാവ് കൂടിയാണ് പി എം നിയാസ്.
ബേപ്പൂർ കോൺഗ്രസിന് അനുകൂലമായ മണ്ഡലമല്ലെന്നും പി എം നിയാസ് ചൂണ്ടിക്കാണിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചോർച്ച ഉണ്ടായെന്നും അന്നും ഒരു നടപടിയും ഉണ്ടായില്ലെന്നും പി എം നിയാസ് പറഞ്ഞു. 2021ൽ തിരുത്തിയിരുന്നുവെങ്കിൽ ഇന്ന് വിവാദം ഉണ്ടാവുമായിരുന്നില്ല. 2021ൽ ബേപ്പൂരിൽ വോട്ട് ചോർത്താൻ മുന്നിൽ നിന്നവർ ഇന്ന് പാർട്ടിക്ക് നേതൃത്വം നൽകുന്നുവെന്നും പി എം നിയാസ് കുറ്റപ്പെടുത്തി. ബേപ്പൂരിലെ വീഴ്ച പരിശോധിക്കണമെന്നും പി എം നിയാസ് ആവശ്യപ്പെട്ടു. ബേപ്പൂരിൽ സ്ഥാനാർത്ഥിയുടെ പരാജയമല്ല. തോറ്റ സ്ഥലങ്ങളിലെ സ്ഥാനാർത്ഥികൾ മോശക്കാരല്ല. കോണിയും കൈപ്പത്തിയും ഇല്ലാതെ വടകരയിൽ ജയിച്ചു. സ്ഥാനാർത്ഥത്തിന്റെ പേര് പറഞ്ഞ് രക്ഷപ്പെടാൻ കഴിയില്ലെന്നും പി എം നിയാസ് ചൂണ്ടിക്കാണിച്ചു.



