മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലാ ആശുപത്രിയിൽ നടന്ന വിചിത്രമായ സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഏകദേശം 4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളടങ്ങിയ ബാഗുമായി ഒരു തെരുവുനായ ആശുപത്രിയിൽ നിന്ന് നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇത്തരമൊരു ചർച്ചയ്ക്ക് കാരണമായത്. ആശുപത്രിയിൽ നിന്നും തെരുവ് നായ കൊണ്ട് പോയ ആഭരണങ്ങളെല്ലാം തിരിച്ച് കിട്ടിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മന്ദ്സൗറിലെ കായംപൂർ സ്വദേശിനിയായ ലതാബായി, മകന്റെ കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതായിരുന്നു. ആരുമില്ലാത്ത വീട്ടിൽ ആഭരണങ്ങൾ സൂക്ഷിക്കുന്നതിൽ ആശങ്കയുള്ളതിനാൽ അവർ തന്റെ മംഗല്യസൂത്രമടക്കമുള്ള വീട്ടിലെ സ്വർണം, വെള്ളി ആഭരണങ്ങളും ഏകദേശം 2,000 രൂപയും ബാഗിലിട്ട് ആ ബാഗുമായാണ് ആശുപത്രിയിലെത്തിയത്. എന്നാൽ, ഓഗസ്റ്റ് 24 -ന് പുലർച്ചെ 1 -നും 6 -നും ഇടയിൽ തന്റെ ബാഗ് ആശുപത്രിയിൽ വച്ച് മോഷണം പോയെന്ന് ലതാബായി സിറ്റി കോട്വാലി പൊലീസിൽ പരാതി നൽകി.



