മുംബൈ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റിനായുള്ള സൗകര്യങ്ങളിലും ക്രമീകരണങ്ങളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ബിസിസിഐയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും. താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ തൃപ്തികരമല്ലെങ്കിൽ പ്രധാന താരങ്ങൾക്ക് പകരം രണ്ടാം നിര ടീമിനെ അയക്കുന്ന കാര്യം പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. സെപ്റ്റംബർ 19-നാണ് ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസിന് തുടക്കമാകുന്നത്. സെപ്റ്റംബർ 17 മുതൽ 22 വരെ വനിതാ ക്രിക്കറ്റ് മത്സരങ്ങളും സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ പുരുഷ ടീമിന്റെ മത്സരങ്ങളും നടക്കും.
മത്സരവേദിയിലെയും താമസസ്ഥലത്തെയും ക്രമീകരണങ്ങൾ നേരിട്ട് വിലയിരുത്താൻ ബിസിസിഐ ഉടൻ തന്നെ ഒരു നിരീക്ഷകനെ ജപ്പാനിലേക്ക് അയക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ടീമിനെ തീരുമാനിക്കുക. ഡ്രസ്സിങ് റൂമുകൾ ടെന്റുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത് എന്നതും അതിൽ നിന്നും ഏകദേശം 500 മീറ്റർ അകലെ മാത്രമാണ് വാഷ്റൂം സൗകര്യമുള്ളത് എന്നതും ബിസിസിഐ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ കളിക്കാർക്ക് നൽകിയിരിക്കുന്ന ഹോട്ടൽ മുറികൾ വളരെ ചെറുതാണെന്നും കിറ്റ് ബാഗുകൾ വെച്ചാൽ നടക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.



