പാലക്കാട്: റെയിൽവേ ഡിവിഷൻ വിഭജിച്ചാൽ എന്താണ് പ്രശ്നമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖറിന്റെ ചോദ്യത്തിന് മറുപടിയുമായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ. ഒരു ജനപ്രതിനിധിയാണ് രാജീവ് ചന്ദ്രശേഖർ എന്ന് മറന്നുപോകരുതെന്നും കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ ഗൂഢനീക്കമാണ് വ്യക്തമായതെന്നും ശ്രീകണ്ഠൻ ആരോപിച്ചു. കർണാടകയിൽ നിന്ന് പല തവണ രാജ്യസഭാഗമായ രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണ്. ഒരു നിമിഷം എംഎൽഎയായി തുടരാൻ രാജീവ് ചന്ദ്രശേഖറിന് യോഗ്യതയില്ല. ഇത് വെള്ളരിക്ക പട്ടണമല്ല എന്ന് അദ്ദേഹം മനസിലാക്കണമെന്നും എംപി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന് കർണാടക കേന്ദ്രമാക്കി നടത്തുന്ന ബിസിനസ്. അതുകൊണ്ട് അദ്ദേഹത്തിന് താൽപര്യം കർണാടകയാണെന്നും കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രതിഷേധിക്കാൻ യുഡിഎഫിൽ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.



