കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 768 കടന്നു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ചൈന ഞായറാഴ്ച അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലാ അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ നേപ്പാളിൽ നിന്നുള്ളവരാണ്. 104 നേപ്പാൾ പൗരന്മാരെയാണ് കാണാതായിരിക്കുന്നത്. 49 ഇന്ത്യക്കാർ, 33 ലാത്വിയൻ പൗരന്മാർ, 18 അമേരിക്കൻ പൗരന്മാർ, 15 ബ്രിട്ടീഷ് പൗരന്മാർ എന്നിവരെയും കാണാതായതായി അധികൃതർ അറിയിച്ചു. സംഭവവിവരം വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ചൈന അറിയിച്ചതായും അവർ വ്യക്തമാക്കി.
ഇതിനിടെ നേപ്പാളിൽ വീണ്ടും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭോട്ടെ കോശി നദിയിൽ ജലനിരപ്പ് ഉയരുന്നു. പ്രളയമുന്നറിയിപ്പിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് റിപ്പോർട്ടർ ടിവി സംഘം അടക്കമുള്ള മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ നിരവധി പേരെ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് വിവരം. മിന്നൽ പ്രളയത്തിന് പിന്നാലെ നേരിടുന്ന ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്.
നേപ്പാളിൽ 13 ജലവൈദ്യുത നിലയങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതുവഴി ഉൽപ്പാദനത്തിൽ 550 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. നേപ്പാളിന്റെ അപേക്ഷ നിലവിലെ ഉഭയകക്ഷി കരാറുകൾ പ്രകാരമാണെന്നാണ് ഇന്ത്യൻ അധികൃതർ വ്യക്തമാക്കുന്നത്.ഇതിനിടെ നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 2:15 നാണ് സംഘം കൊച്ചിയിൽ എത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂർ പാക്കേജിൽ നേപ്പാളിലേക്ക് പോയത്. കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണിവർ.
നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തകർ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഹിമാനി തകർന്നതിനെ തുടർന്ന് ഉണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിരവധി ജനവാസമേഖലകളെ തകർത്തെറിഞ്ഞിരുന്നു. പ്രളയ ദുരന്തത്തിൽ നിരവധി പാലങ്ങളാണ് തകർന്നത്. ഏകദേശം 40 കിലോമീറ്റർ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നതായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നേപ്പാൾ അധികൃതർ അറിയിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് വിദഗ്ധരായ വിദേശ സംഘങ്ങളുടെ സഹായം നേപ്പാൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പുനർനിർമാണത്തിനായി ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ വരെ വേണ്ടിവരുമെന്ന് നേപ്പാൾ ധനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.



