ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. നെടുങ്കണ്ടം പച്ചടി സ്വദേശി മേരിക്കുട്ടി, മകൻ റെജി എന്നിവരെ ഒരു മാസമായി കാണാതായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും(70) മകന് റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകന് സജിക്കായുളള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
മേരിക്കുട്ടിയും റെജിയും മറ്റൊരു മകനും ഒരുമിച്ചാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇളയ മകനോട് മേരിക്കുട്ടിയും റെജിയും എവിടെ എന്ന് ചോദിക്കുമ്പോൾ പല തരത്തിലുള്ള ഉത്തരങ്ങളാണ് നൽകിയിരുന്നത്. പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ മകളാണ് പൊലീസിൽ പരാതി നൽകിയത്. 45കാരനാണ് ഇളയ മകൻ. ഇരുമക്കളും വിവാഹിതരല്ല. ഈ മാസം 2 മുതലാണ് ഇരുവരെയും കാണാതായത്.
മേരിക്കുട്ടി, ഇവരുടെ മകന് റെജി എന്നിവരെ ഒരു മാസമായി കാണാനില്ലെന്ന് ഇന്നലെ മേരിക്കുട്ടിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇളയമകൻ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സംശയം തോന്നി നടത്തിയ പരിശോധനയിൽ ആണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. എന്നാല്‍ കാണാതായവരുടെതാണോ മൃതദേഹം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തിയാലേ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാകൂ.
