കൊല്ലം: ഒപ്പം താമസിച്ചിരുന്ന പെൺ സുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തിയ 56 കാരൻ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘുവാണ് മരിച്ചത്. ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പ്രസന്നയെയാണ് രഘു പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആളിക്കത്തിയ തീ രഘുവിന്റെ ശരീരത്തിലേക്കും പടർന്ന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. അതേസമയം, പ്രസന്നയുടെ നില ഗുരുതരമായി തുടരുകയാണ്. രഘുവും പ്രസന്നയും ഏറെ നാളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.
പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ടുപോയതിനെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ രഘു പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി. ഇതിനിടെ രഘുവിനും പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
