കാസർഗോഡ്: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പാമ്പ് കടിയേൽക്കുന്നതും വർദ്ധിക്കുന്നു. കാസർഗോഡ് എളേരിത്തട്ട് നാലര വയസുകാരിയെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവിൽ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണ് എന്നാണ് വിവരം.
വിവിധ ജില്ലകളിലായി ഇന്ന് 8 പേർക്കാണ് പാമ്പ് കടിയേറ്റത്. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിൽ നിന്നും 5 ഉഗ്ര വിഷ പാമ്പുകളെയാണ് പിടികൂടിയത്. രമേശിന്റെ വീടിനകത്തു നിന്നാണ് ഉഗ്ര വിഷമുള്ള ശംഖുവരയൻ പാമ്പുകളെ കണ്ടെത്തിയത്. 6 വയസുള്ള മകൾ കിടന്നുറങ്ങിയ റൂമിൽ ബെഡിനോട് ചേർന്നാണ് രാവിലെ പാമ്പിനെ കണ്ടത്. പിന്നീട് ശുചിമുറിയിലും കിടപ്പുമുറിയിലുമായി 2 പാമ്പുകളെ പിടികൂടി. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് മറ്റു രണ്ട് പാമ്പുകളെ കണ്ടത്. ടൈൽ വിരിച്ച കോൺക്രീറ്റ് വീടിനകത്ത് എങ്ങനെ പാമ്പുകൾ എത്തി എന്ന് വ്യക്തമല്ല. ഇതോടെ പ്രദേശവാസികളും ആശങ്കയിലാണ്. പേരാമ്പ്ര കണ്ണിപ്പൊയിലിൽ സ്വദേശി അഞ്‌ജലിക്കും പുനൂർ സ്വദേശി അൻസാറിനും കിടപ്പുമുറിയിൽ നിന്നാണ് പാമ്പ് കടിയേറ്റത്. ബെഡിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കടിയേറ്റത് തിരിച്ചറിയുന്നത്. ശംഖുവരയൻ പാമ്പാണ് രണ്ടുപേരെയും കടിച്ചത്. ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. കാറളം സ്വദേശി പ്രസീതക്ക് പുല്ല് പറിക്കുന്നതിനിടയിലും, നടവരമ്പ് സ്വദേശിയായ സനീഷിന് കിണർ ജോലിക്കിടയിലും ആണ് കടിയേറ്റത്. മലപ്പുറം എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ചിറക്കൽ സ്വദേശി ഷഹല തസ്നിക്കാണ് കാൽപാദത്തിൽ കടിയേറ്റത്. ഷഹല അബോധാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശി ഭുവന ചന്ദ്രനും കടിയേറ്റു. കണ്ണൂർ താഴെ ചൊവ്വയിൽ പഴക്കടയിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. കോഴിക്കോട് കാരശ്ശേരി നെല്ലിക്കപ്പറമ്പിൽ വീട്ടിയുവളപ്പിൽ നിന്നും മൂർഖനെ പിടികൂടി.
