തിരുവനന്തപുരം: സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര ബിരുദ (ഡിഗ്രി, പി.ജി.) പഠനത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. നിലവിൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പരിഹരിക്കുന്നതിനും, ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ കാലികവും കൃത്യതയുള്ളതുമാക്കുന്നതിനുമാണ് കൗൺസിലിന്റെ പുതിയ നീക്കം.
നിലവിലെ നാലുവർഷ ബിരുദ പഠന രീതി കൂടുതൽ സമഗ്രവും കാര്യക്ഷമവുമാക്കണമെന്ന് കൗൺസിൽ ശുപാർശ ചെയ്യുന്നു. നാലുവർഷ പഠനത്തിൽ ഉൾപ്പെടെ നിരവധി അവ്യക്തതകൾ തുടരുന്ന സാഹചര്യത്തിൽ, പാഠ്യപദ്ധതിയിലും മൂല്യനിർണ്ണയത്തിലും കൃത്യമായ ഘടന കൊണ്ടുവരാനാണ് പദ്ധതിയൊരുക്കുന്നത്. ഇതോടൊപ്പം മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കി കോഴ്സിൽ നിന്ന് ഇറങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി വ്യവസ്ഥാപിതമായ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നും കൗൺസിൽ നിർദ്ദേശിക്കുന്നു.
പി.ജി. പഠനരംഗത്തും പ്രധാന മാറ്റങ്ങൾക്കാണ് കൗൺസിൽ തുടക്കമിടുന്നത്. ഒരുവർഷ പി.ജി., രണ്ടുവർഷ പി.ജി. കോഴ്സുകൾക്കായി പ്രത്യേകം കരിക്കുലവും പഠനപദ്ധതിയും തയ്യാറാക്കും. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഒരുവർഷ പി.ജി. പഠനവും, മൂന്നുവർഷ ബിരുദം പൂർത്തിയാക്കി ഇറങ്ങുന്നവർക്ക് രണ്ടുവർഷ പി.ജി. പഠനവും ലഭ്യമാകുന്ന രീതിയിലായിരിക്കും ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. പുതിയ നിർദ്ദേശങ്ങൾ നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വങ്ങൾക്ക് പൂർണ്ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



