ചെന്നൈ: തമിഴ്നാട്ടിൽ പ്രതിഷേധങ്ങളിൽ പങ്കാളികളായ അദ്ധ്യാപകര്‍ക്കും കര്‍ഷകര്‍ക്കുമെതിരെ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. പ്രതിഷേധങ്ങളെ മുന്‍ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായും മനുഷ്യത്വ രഹിതമായുമാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിഷേധത്തിൻ്റെ പേരിൽ 2021-2026 കാലഘട്ടത്തിൽ നിരവധി അധ്യാപകർക്കും കർഷകർക്കുമെതിരെ സർക്കാർ കേസ് രജിസ്റ്റർ ചെയ്തു. ഇത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും അദ്ധ്യാപകര്‍ക്കുമൊപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും വിജയ് പറഞ്ഞു. ജനങ്ങളുടെ വിശ്വാസ്യത നേടിയടുക്കുക പ്രവര്‍ത്തനങ്ങളിലൂടെയാകും. സംസ്ഥാനത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ക്കെതിരെ സിപ്കോട്ട് വ്യാവസായിക പദ്ധതിക്കും പറണ്ടൂര്‍ വിമാനത്താവളത്തിനും എതിരെ പ്രതിഷേധിച്ചതിന് കേസെടുത്തതായി വിജയ് പറഞ്ഞു. അത്തരം കേസുകള്‍ ഇപ്പോഴു തീര്‍പ്പാകാതെ നിലനില്‍ക്കുകയാണ്. സമാന നിലയില്‍ അദ്ധ്യാപകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളും നിലനില്‍ക്കുന്നുണ്ടെന്നും വിജയ് പറഞ്ഞു.
അതേസമയം നീറ്റ് പരീക്ഷാക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെയ്യാവേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനെതിരായ സമരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് പിഎംകെയും ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് നിയമമന്ത്രി നിര്‍മല്‍ കുമാര്‍ അറിയിച്ചത്.



