ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് പക്ഷേ ആഗോള കയറ്റുമതി വിപണിയിൽ പങ്ക് വെറും 1 ശതമാനം മാത്രം. ഈ വിടവ് നികത്താൻ വൻ നീക്കവുമായി കേന്ദ്ര സർക്കാർ. വാഴപ്പഴം ഉൾപ്പെടെയുള്ള കൂടുതൽ വാണിജ്യവിളകളിലേക്ക് വിദേശ നിക്ഷേപം (FDI) അനുവദിക്കുന്നത് പരിഗണിക്കുന്നു.തോട്ടവിള മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ നയം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചന തുടങ്ങി. കൂടുതൽ വാണിജ്യവിളകളെ FDI നയത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി വാഴപ്പഴ കൃഷിയിലും വിദേശ നിക്ഷേപത്തിന് വഴിയൊരുക്കുന്നത് പരിഗണനയിലാണെന്ന് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നുവാണിജ്യ-വ്യവസായ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വിവിധ പങ്കാളികളുമായി ചർച്ചകൾ നടത്തിവരികയാണ്.
നിലവിലെ നയപ്രകാരം തേയില , കാപ്പി, റബർ, ഏലം, പാം ഓയിൽ, ഒലീവ് ഓയിൽ തുടങ്ങിയ ചില തോട്ടവിള മേഖലകളിൽ ഓട്ടോമാറ്റിക് റൂട്ടിലൂടെ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഈ പട്ടികയിലേക്ക് വാഴപ്പഴം ഉൾപ്പെടെ കൂടുതൽ വാണിജ്യവിളകളെ ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്.വാഴപ്പഴ ഉൽപ്പാദനത്തിൽ ഇന്ത്യ ആഗോളതലത്തിൽ മുൻപന്തിയിലാണ്. പ്രതിവർഷം 30 മില്യൺ ടണ്ണിലധികം വാഴപ്പഴമാണ് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നത്. ലോകത്തിലെ മൊത്തം വാഴപ്പഴ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ വിഹിതം ഏകദേശം 26.45% ആണ്. എന്നാൽ ആഗോള വാഴപ്പഴ കയറ്റുമതി വിപണിയിൽ ഇന്ത്യയുടെ പങ്ക് വെറും 1% മാത്രമാണ്. അതായത്, ഉൽപ്പാദനശേഷിക്ക് അനുസരിച്ചുള്ള കയറ്റുമതി നേട്ടം ഇന്ത്യയ്ക്ക് ഇതുവരെ കൈവരിക്കാനായിട്ടില്ല.
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ $377.5 മില്യൺ മൂല്യമുള്ള വാഴപ്പഴമാണ് കയറ്റുമതി ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 30% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് ഇനി $1 ബില്യൺ നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.ഇറാൻ, ഇറാഖ്, യുഎഇ, ഒമാൻ, ഉസ്ബെക്കിസ്ഥാൻ, സൗദി അറേബ്യ, നേപ്പാൾ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, അഫ്ഗാനിസ്ഥാൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളാണ് നിലവിലെ പ്രധാന വിപണികൾ. അമേരിക്ക, റഷ്യ, ജപ്പാൻ, ജർമനി, ചൈന, നെതർലാൻഡ്സ്, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യൻ വാഴപ്പഴത്തിന് കൂടുതൽ കയറ്റുമതി സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.വാഴപ്പഴം വളരെ വേഗത്തിൽ കേടാകുന്ന ഉൽപ്പന്നമാണ്. അതിനാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം ആധുനിക കൃഷിരീതികൾ, മികച്ച നടീൽ വസ്തുക്കൾ, സംഭരണ സൗകര്യങ്ങൾ, പാക്കേജിങ്, കോൾഡ് ചെയിൻ, ഗതാഗതം, സംസ്കരണം, അന്താരാഷ്ട്ര വിതരണ ശൃംഖല എന്നിവയും ശക്തിപ്പെടുത്തേണ്ടതുണ്ട്. വിദേശ നിക്ഷേപം കൂടുതൽ തുറന്നുകൊടുക്കുന്നതിലൂടെ ആഗോള കമ്പനികളുടെ സാങ്കേതികവിദ്യയും മൂലധനവും ഈ മേഖലയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.



