‘കോടതികളിൽ ഹാജരാകാൻ അനുവദിക്കരുത്’; പേരറിവാളനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കോൺഗ്രസ് എംപി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളൻ അഭിഭാഷകനായി എൻറോൾമെന്റ് ചെയ്ത സംഭവത്തിൽ രാഷ്ട്രപതിക്ക് കത്ത് നൽകി കോൺഗ്രസ് എംപി ആർ. സുധ. കോടതികളിൽ ഹാജരാകാൻ പേരറിവാളനെ അനുവദിക്കരുതെന്നും ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് വിഷയം പരിഗണിക്കണമെന്നും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അഭിഭാഷകർ ആകാൻ അനുവദിക്കരുതെന്നും കത്തിൽ ആർ. സുധ കത്തിൽ പറയുന്നു. അത് ജുഡീഷ്യറിക്ക് കളങ്കമാണെന്നും ഇതിനെതിരെ സുപ്രീംകോടതി വരെ പൊരുതുമെന്നും എംപി പ്രതികരിച്ചു.

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 30 വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മെയ് 18-നാണ് ജയിൽ
മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും അഭിഭാഷക പഠനം പൂർത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിൽ വെച്ചാണ് പേരറിവാളൻ എൻറോൾ ചെയ്തത്. 1991-ൽ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം.

Leave a Reply

Your email address will not be published. Required fields are marked *