ന്യൂഡൽഹി: വിവിധതരം ലഡുവും പേഡയും അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രസാദം എന്നപേരിൽ വിൽപനനടത്താൻ അനുവദിച്ചതിന് ആമസോൺ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന് ഒരുലക്ഷം രൂപ പിഴചുമത്തി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് പിഴചുമത്തിയത്. അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിന്റെ അനുമതിയില്ലാതെയാണ് മധുരപലഹാരങ്ങൾ പ്രസാദമെന്നപേരിൽ വിൽപന നടത്തിയതെന്ന് കണ്ടെത്തിയാണ് നടപടി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചീഫ് കമ്മിഷണർ നിധി ഖരെയും കമ്മിഷണർ അനുപം മിശ്രയുമാണ് ഓഗസ്റ്റ് നാലിന് ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ 15 ദിവസത്തിനകം അടയ്ക്കാനാണ് നിർദേശം. 2024 ജനുവരിയിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
‘ബിഹാർ ബ്രദേഴ്സ്’ എന്ന ബ്രാൻഡിൽ ചന്ദു ട്രേഡിങ് കമ്പനി വിൽപ്പന നടത്തിയിരുന്ന മൂന്ന് തരത്തിലുള്ള ലഡു, പശുവിൻ പാലിൽനിന്നുള്ള പേഡ എന്നിവയ്ക്ക് എതിരേയായിരുന്നു പരാതി. ഉത്പന്നങ്ങളുടെ പരസ്യത്തിൽ മതചിഹ്നങ്ങൾ ഉപയോഗിക്കുകയും ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ അനുഗ്രഹം ലഭിച്ചവയാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. ചേരുവകളുടെ ഭാഗത്ത് ‘രാമക്ഷേത്ര പ്രസാദ്’ എന്നും രേഖപ്പെടുത്തിയിരുന്നു.’ശ്രീ രാംമന്ദിർ അയോധ്യ പ്രസാദ്’ എന്ന പേര് നൽകിയതിലൂടെ അയോധ്യയിലെ രാമക്ഷേത്രത്തിൽ ദൈവത്തിന് സമർപ്പിച്ച് പൂജിച്ച പ്രസാദമെന്ന നിലയിലാണ് ഭക്തർ മനസ്സിലാക്കുകയെന്ന് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ ഉൽപ്പന്നങ്ങൾക്ക് ഈ പേര് ഉപയോഗിക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമുള്ള തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാര രീതിയാണെന്നും കോടിക്കണക്കിന് ഉപഭോക്താക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അതോറിറ്റി വ്യക്തമാക്കി.
ആമസോൺ ഒരു ഇടനിലക്കാരൻ മാത്രമാണെന്നും മൂന്നാംകക്ഷി വിൽപ്പനക്കാരുടെ ഉൽപ്പന്നങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നുമായിരുന്നു കമ്പനിയുടെ വാദം. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള ‘സേഫ് ഹാർബർ’ പരിരക്ഷയും ആമസോൺ ഉന്നയിച്ചു. എന്നാൽ, ഈ വാദം കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി തള്ളി.ഉത്പന്നങ്ങൾ പ്ലാറ്റ്ഫോമിൽ ഹോസ്റ്റ് ചെയ്യുകയും പ്രദർശിപ്പിക്കുകയും വിൽപനയ്ക്ക് സൗകര്യമൊരുക്കുകയും ചെയ്തതിനാൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ പ്രസിദ്ധീകരണത്തിൽ ആമസോണും പങ്കാളിയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്തൃ സംരക്ഷണ ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാൻ ആമസോണിന് ഇടനിലക്കാരൻ എന്ന പദവി മാത്രം ചൂണ്ടിക്കാട്ടാനാകില്ലെന്നും സിസിപിഎ പറഞ്ഞു. നാല് ലിസ്റ്റിങ്ങുകളിലൂടെ ആകെ 39,802 രൂപയുടെ വിൽപ്പന നടന്നതായും അതിൽനിന്ന് ആമസോണിന് 15,165 രൂപ സർവീസ് ഫീസായി ലഭിച്ചതായും കമ്പനി അറിയിച്ചു.



