ജയ്പൂർ: ഡൽഹി – മുംബൈ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം. രാജസ്ഥാനിലെ അൽവാറിലാണ് അപകടമുണ്ടായത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഒരാൾ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തീർത്ഥാടനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം.
അഗ്നിശമന സേന സ്ഥലത്തെത്തി 15 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അതിനുള്ളിൽ തന്നെ കാർ പൂർണമായും കത്തിനശിച്ചിരുന്നു. സിഎൻജി വാഹനമായതിനാൽ തീ വേഗത്തിൽ പടർന്നു. പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ കഴിയാത്ത വിധം യാത്രക്കാർ വാഹനത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. വാഹനത്തിൽ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹ ഭാഗങ്ങളാണ് കണ്ടെടുത്തതെന്നും തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് വ്യക്തമല്ല. കാർ ഡ്രൈവർ വിനോദ് കുമാർ മെഹർ വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ഇയാളെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോവുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
