മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വളം ഉത്പാദനം കുറയുന്നതായി റിപ്പോർട്ട്. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 26 വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ ആഭ്യന്തര വളം ഉത്പാദനം ഏകദേശം 59.01 ലക്ഷം ടൺ ആണ്. മുൻവർഷം ഇതേകാലത്തിത് 76.09 ലക്ഷം ടൺ ആയിരുന്നു. ഏപ്രിലിൽ അവശേഷിക്കുന്ന നാലു ദിവസംകൊണ്ട് നാലു മുതൽ അഞ്ചു ലക്ഷം ടൺ വരെ ഉണ്ടായാൽ പോലും ഇക്കാലത്ത് ഉത്പാദനത്തിൽ 12 ലക്ഷം ടണ്ണിന്റെ വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഖാരിഫ് കൃഷി തുടങ്ങുന്ന സമയത്ത് വളം ഉത്പാദനം കുറഞ്ഞത് കർഷകർക്കിടയിൽ ആശങ്ക പടർത്തുന്നുണ്ട്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നതിനു പ്രതിബന്ധമാകുന്നു. കൂടാതെ വളം ഉത്പാദനത്തിന് ആവശ്യമായ പ്രകൃതി വാതകത്തിന്റെ ലഭ്യതയിലും കുറവുണ്ടായിട്ടുണ്ട്. ഇൻഡൊനീഷ്യ, മലേഷ്യ, മൊറോക്കോ, ജോർദാൻ എന്നിവിടങ്ങളിൽനിന്നാണ് ഇന്ത്യ ഇപ്പോൾ അസംസ്കൃതവസ്തുക്കൾ ശേഖരിക്കുന്നത്.
