കൊച്ചി: പോസ്റ്റൽ വോട്ട് അനുവദിക്കണമെന്നുമുള്ള സർക്കാർ ജീവനക്കാരുടെ ആവശ്യം ഹൈക്കോടതി തള്ളി . വോട്ടെണ്ണലിന് തോട്ടുമുൻപായി ഇനി വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി , വോട്ടവകാശം നിഷേധിച്ചെന്ന പരാതിയുള്ളവർക്ക് തിരഞ്ഞെടുപ്പ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞടുപ്പിൽ ഡ്യൂട്ടിയുണ്ടായിരുന്ന 20,000- ഓളം ആളുകൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻജിഒ യൂണിയൻ ഉൾപ്പെടെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണൽ ദിവസം രാവിലെ വരെ പോസ്റ്റൽ വോട്ട് ചെയ്യാനും അത് വരണാധികാരിയെ ഏൽപ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ തിരഞ്ഞടുപ്പ് കമ്മീഷൻ ഇതിനെ എതിർത്തു. പോസ്റ്റൽ വോട്ടിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നതായും അതിലൂടെ മാത്രമേ വോട്ട് ചെയ്യാനാവൂ എന്ന് തിരഞ്ഞടുപ്പ് കമ്മീഷൻ കോടതിയിൽ പറഞ്ഞു. വോട്ട് എണ്ണുന്നത് വരെ വോട്ട് ചെയ്യാൻ സർവീസ് വോട്ടർമാർക്ക് മാത്രമേ അവകാശമുള്ളുവെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്നാണ് പോസ്റ്റൽ വോട്ട് ചെയ്യാനാകില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പടുവിച്ചത്.
