താമരശ്ശേരി: പുതുപ്പാടി സ്വദേശിയും ക്യാൻസർ രോഗിയുമായ 22 കാരനെ കാണാനില്ലെന്ന് പരാതി. കൊട്ടാരക്കോത്ത് കാവുംപുറം കവുങ്ങിൻ തൊടിയിൽ കെ. ടി സുലൈമാൻ്റെ മകൻ നിഷാൽ സൽമാനെയാണ് ഇന്നു രാവിലെ 10.30 മുതൽ കാണാതായത്. തുടർന്ന് ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി. ക്യാൻസർ രോഗബാധ കാരണം കാല് മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ മനോവിഷമത്തിൽ നാടുവിട്ടതാണെന്നാണ് ബന്ധുക്കളുടെയും പൊലീസിന്‍റെയും സംശയം. ക്യാൻസർ സ്ഥിരീകരിച്ച് ആറ് മാസമായി ചികിത്സയിലായിരുന്നു നിഷാൽ. കാലിനായിരുന്നു ക്യാൻസർ സ്ഥിരീകരിച്ചിരുന്നത്. ഇത് ലംഗ്സിലേക്ക് ബാധിക്കുന്ന നിലയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇടത് കാല് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചത്.
എന്നാൽ ഈ വിവരം അറിഞ്ഞ ശേഷം നിഷാൽ കടുത്ത മനോവിഷമത്തിലായിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ മുതൽ നിഷാലിനെ വീട്ടിൽ നിന്ന് കാണാതായത്. ഫോൺ കൈവശമില്ലാത്തതിനാൽ ഇതുവരെ നിഷാലിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമടക്കം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
