തിരുവനന്തപുരം: സ്കൂളുകളിൽ പാമ്പ് സുരക്ഷാ പരിശോധന കർശനമാക്കാൻ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാർഗനിർദേശങ്ങൾക്ക് പുറമെ സ്കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ് 13 അധിക നിർദേശങ്ങൾ തയ്യാറാക്കി. കൂടാതെ, സ്കൂളുകൾക്ക് അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ വനം വകുപ്പ് ക്ലിയറൻസും നിർബന്ധമാക്കി.
വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കർശനമായി പാലിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് കത്തയച്ചു. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ സ്കൂൾ അധികൃതർ പരിഹരിക്കണം. സർപ്പ വോളണ്ടിയർമാർ , സർപ്പ എഡ്യൂക്കേറ്റർമാർ എന്നിവരുടെ സഹായത്തോടെ ആയിരിക്കും സുരക്ഷാ പരിശോധനയും ബോധവൽക്കരണവും നടക്കുക. സ്കൂൾ അധികൃതർ ഓരോ ജില്ലയിലെയും സാമൂഹിക വനവൽക്കരണ വിഭാഗം മേധാവിക്ക് പരിശോധനയ്ക്കായി അപേക്ഷ നൽകണം. കുട്ടികൾക്കുള്ള സർപ്പ പാഠം ബോധവൽക്കരണ ക്ലാസുകൾ അധ്യയനം തുടങ്ങിയ ശേഷം ക്രമീകരിക്കും. മാത്രമല്ല, എല്ലാ സ്കൂളിലെയും രണ്ട് ജീവനക്കാരുടെ മൊബൈലുകളിൽ സർപ്പ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും നിർദേശമുണ്ട്.
