ജിദ്ദ : ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 430 പേരുടെ ആദ്യസംഘം വ്യാഴാഴ്ച ജിദ്ദയിലെത്തി. വൈകുന്നേരം ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയ തീർഥാടകർക്ക് വൻസ്വീകരണമാണ് നൽകിയത്. ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സാമൂഹിക പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇവിടെനിന്ന് ബസ് മാർഗം മക്കയിലേക്ക് പോയി. മക്കയിലെ താമസസ്ഥലത്ത് കെ.എം.സി.സി.യുടേത് ഉൾപ്പെടെയുള്ള ഹജ്ജ് സേവകർ സ്വീകരണം നൽകി. അസീസിയയിലുള്ള 502-ാം നമ്പർ കെട്ടിടത്തിലാണ് മലയാളിതീർഥാടകരുടെ ആദ്യ സംഘത്തിന് താമസമൊരുക്കിയത്. കേരളത്തിൽനിന്ന് 13,194 പേരാണ് ഇത്തവണ ഹജ്ജ് കർമത്തിനെത്തുന്നത്. കൊച്ചി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നാണ് ഇവർ സൗദിയിൽ എത്തുക.
ഹജ്ജ് കേരളത്തിൽനിന്നുള്ള ആദ്യ സംഘം മക്കയിലെത്തി
