യുഡിഎഫ് മന്ത്രിമാർക്കും പുതിയ വാഹനങ്ങളുണ്ടാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മാത്രമല്ല, പുതിയതായി അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളുണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ച 25 ഇന്നോവ കാറുകളാണ് പുതിയ മന്ത്രിമാർക്ക് ടൂറിസം വകുപ്പ് നൽകുക. സർക്കാരിന്റെ വിവിഐപി ഗസ്റ്റുകൾക്കുള്ള 21 വാഹനങ്ങളും സത്യപ്രതിജ്ഞക്ക് മുമ്പ് തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുപയോഗിച്ച 25 കാറുകൾക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാർ അടക്കം ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളും ടൂറിസം വകുപ്പ് ഇതിനോടകം അറ്റകുറ്റപ്പണികൾ നടത്തി തയ്യാറാക്കി വെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന സർക്കാരിന്റെ വിവിഐപി അതിഥികൾക്കടക്കം ഈ വാഹനങ്ങളാകും നൽകുക.

അതേസമയം മുഖ്യമന്ത്രിക്ക് നിലവിലുള്ള വാഹനം മതിയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാട്. എല്ലാ മന്ത്രിമാരെയും പോലെ മുഖ്യമന്ത്രിയും വെളുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ ആയിരിക്കും ഉപയോഗിക്കുക. നിലവിലുള്ള വാഹനങ്ങളിൽ ഏറ്റവും പുതിയത് സ്റ്റേറ്റ് നമ്പർ വൺ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമാകും. മറ്റുള്ളവരുടെ വാഹനങ്ങളുടെ നമ്പർ അടക്കമുള്ള തെരഞ്ഞെടുപ്പ് അതത് മന്ത്രിമാർ തീരുമാനിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത കിയ കാർണിവൽ വാഹനങ്ങൾ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നേരത്തെ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പൊലീസിന് നിർദേശം നൽകിയിരുന്നു.
സാമ്പത്തിക പ്രതിസന്ധിയുള്ള നിലവിലെ സാഹചര്യത്തിൽ പുതിയ വാഹനങ്ങൾ വാങ്ങേണ്ടതുണ്ടോ എന്ന കാര്യം വരാനിരിക്കുന്ന മന്ത്രിസഭയി്ൽ
തീരുമാനിക്കും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *