പാലക്കാട്: പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎമ്മിലെയും എൽഡിഎഫിലെയും ജനകീയ നേതാക്കളെ പൂർണ്ണമായി അവഗണിച്ചു. പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായെന്നും യോഗം വിലയിരുത്തി.
മുതിർന്ന നേതാവ് എ കെ ബാലന്റെ സമീപകാല പ്രസ്താവനകൾക്കെതിരെയും യോഗത്തിൽ അമർഷമുയർന്നു. എ കെ ബാലനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേപോലെയാണ് സംസാരിക്കുന്നത്. ഇരുവരുടെയും പ്രസ്താവനകൾ വർഗീയത നിറഞ്ഞതാണെന്നും ഇത് പാർട്ടിയുടെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാൻ കാരണമായെന്നും കമ്മിറ്റി വിമർശിച്ചു.
അതേസമയം, പാലക്കാട് ജില്ലയിലെ പരാജയത്തിന്റെ മുഖ്യകാരണം ജില്ലാ സെക്രട്ടറിയുടെ ഏകാധിപത്യപരമായ പ്രവർത്തന ശൈലിയാണെന്ന് നേതാക്കൾ ആരോപിച്ചു. സാധാരണക്കാരായ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അംഗീകരിക്കാൻ ജില്ലാ സെക്രട്ടറി തയ്യാറാകുന്നില്ല. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
