സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡിജിപി ചന്ദ്രശേഖര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീന്‍ ഒരുക്കുമെന്ന് കെപിസിസി അറിയിച്ചു.ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണി നേതൃത്വം.

പന്തല്‍ നിര്‍മാണവും സ്റ്റേജ് ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. തുടക്കത്തില്‍ 12,000 പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും തിരക്ക് വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് 50,000 പേരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് പന്തലിന്റെ വിസ്തൃതി വര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണയുള്ളതിനേക്കാള്‍ വലിയ പന്തലാണ് ഇത്തവണ സജ്ജീകരിക്കുന്നത്.

പാസ് ലഭിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സത്യപ്രതിഞ്ഞ ചടങ്ങ് കാണുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്‍ഇഡി സ്‌ക്രീനുകളും സജ്ജീകരിക്കുന്നുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എത്തുമോ എന്നുള്ള കാര്യത്തില്‍ ഔദ്യോഗസ്ഥീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. സുരക്ഷ വിലയിരുത്തുന്നതിനായി എല്ലാവര്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലയില്‍ ഉള്‍പ്പെടെ എല്ലായിടങ്ങളിലും സുരക്ഷാ വിന്യാസം ഉണ്ടാകും. മന്ത്രിമാരുടെ വാഹനങ്ങളും, സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തുന്നവരുടെ വാഹനങ്ങളും വരുന്നതിനുള്ള വഴിയും പാര്‍ക്കിംഗ് സൗകര്യങ്ങളും ചെയ്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *