ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് കെ രാജന്‍ നദിയില്‍ ചാടി ജീവനൊടുക്കി. 85 വയസായിരുന്നു. ചെന്നൈയിലെ അഡയാർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
1983ല്‍ ബ്രഹ്മചാരിഗള്‍ എന്ന ചിത്രത്തിലൂടെയാണ് രാജന്‍ സിനിമാ നിര്‍മാണ രംഗത്തേക്ക് വരുന്നത്. ഇതിന് ശേഷം രണ്ട് സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. പിന്നാലെ ഗണേഷ് സിനി ആര്‍ട്‌സ് എന്ന പേരില്‍ നിര്‍മാണക്കമ്പനി സ്ഥാപിച്ചു. 1991 ല്‍ നമ്മ ഊരു മറിയാമ്മ എന്ന ചിത്രമാണ് രാജന്‍ ആദ്യം സംവിധാനം ചെയ്തത്. നിഴല്‍ഗര്‍ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. തുടര്‍ന്ന് ഉണര്‍ച്ചിഗള്‍ എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. വർഷങ്ങളായി, ഡബിൾസ്, അവൾ പാവം, നിനൈകാത്ത നാളില്ലൈ തുടങ്ങിയവ അദ്ദേഹം നിർമിച്ച ചിത്രങ്ങളാണ്.
നിർമാണത്തിന് പുറമേ, മൈക്കിൾ രാജ്, സോന്തക്കാരൻ, വീട്ടോട മാപ്പിളൈ, പാംഭു സട്ടൈ, തുണിവ് , ബകാസുരൻ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ രാജൻ അഭിനേതാവായും പ്രത്യക്ഷപ്പെട്ടു. ചലച്ചിത്ര വ്യാപാര മേഖലയിലും അദ്ദേഹം പങ്ക് വഹിച്ചു. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അഭിനേതാക്കളുടെ ഉയര്‍ന്ന പ്രതിഫലത്തെക്കുറിച്ചും നിര്‍മാതാക്കള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും സിനിമാ രംഗത്തെ മോശം പ്രവണതകളെക്കുറിച്ചുമായിരുന്നു അദ്ദേഹം പരാമര്‍ശിച്ചത്. വിയോഗത്തിൽ സിനിമാ രംഗത്തെ നിരവധി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.



