ഒ.ജെ ജനീഷിന് ലഭിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പറിൽ അപ്രതീക്ഷിത ട്വിസ്റ്റ്

തിരുവനന്തപുരം: ഇടതുകോട്ടയായിരുന്ന തൃശൂരിലെ കൊടുങ്ങല്ലൂർ മണ്ഡലം തിരിച്ചുപിടിച്ച് മന്ത്രി സഭയിൽ ഇടം നേടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന് ലഭിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പറിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ഒ.ജെ. ജനീഷിന് അനുവദിച്ച പത്താം നമ്പർ സ്റ്റേറ്റ് കാറിന്റെ നമ്പറും കൊടുങ്ങല്ലൂരിൽ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷവും ഒരേ അക്കങ്ങളാണ്. കെ.എൽ. 01 സി.ബി. 8308 എന്നതാണ് പത്താം നമ്പർ സ്റ്റേറ്റ് കാറിന്റേത്. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജനീഷ് ഇടതുകോട്ട പിടിച്ചെടുത്തത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23893 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ മണ്ഡലമാണ് കൊടുങ്ങല്ലൂർ. എന്നാൽ ഇത്തവണ ജനീഷ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ഈ കടുത്ത പോരാട്ടത്തിൽ ജനീഷ് നേടിയ ഭൂരിപക്ഷം 8308 വോട്ടുകളായിരുന്നു. ഈ വിജയ ഭൂരിപക്ഷത്തിന്റെ അതേ സംഖ്യ തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന് ലഭിച്ച മന്ത്രി വാഹനത്തിന്റെ നമ്പറായി വന്നിരിക്കുന്നത്. മുപ്പത്തിയെട്ടുകാരനാണ് വി ഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരനായ ഒ ജെ ജനീഷ്.

മന്ത്രിസഭ രൂപീകരണ ചർച്ചകളിൽ അവസാന നിമിഷത്തെ സർപ്രൈസ് എൻട്രിയായാണ് ജനീഷ് എത്തിയത്. ഹൈക്കമാൻഡിന്‍റെ കൂടി നിർദ്ദേശത്തിലാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷന് മന്ത്രി പദവി ലഭിച്ചതെന്നാണ് വ്യക്തമാകുന്നത്. ജനീഷിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലുകളിലൊന്നായിരുന്നു പാലിയേക്കര ടോൾ പ്ലാസക്കെതിരായ സമരം. ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ട ആ നിയമയുദ്ധത്തിലൂടെ ജനീഷ് കയ്യടി നേടിയിരുന്നു. നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധത്തിൽ 21 ദിവസം ജയിൽവാസവും അനുഭവിക്കേണ്ടി വന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വെച്ചൊഴിഞ്ഞ സ്ഥാനത്തേക്കാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ജനീഷ് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *