തെരഞ്ഞെടുപ്പ് പരാജയം എൽഡിഎഫിന്റെ അവസാനമല്ല; കൂടുതൽ കരുത്തോടെ തിരിച്ചു വരും പിണറായി വിജയൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സിപിഎമ്മിന്റെയോ ഇടതുമുന്നണിയുടെയോ അവസാനമല്ലെന്നും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പാർട്ടി അതിശക്തമായി തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂർ നിടിയേങ്ങയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമാറ്റത്തിന് ശേഷമുള്ള പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയങ്ങോട്ട് പാർട്ടിക്ക് വലിയ ഉത്തരവാദിത്തമാണ് വരാൻ പോകുന്നതെന്നും, ജനങ്ങൾ പാർട്ടിയുടെ മേൽ അർപ്പിച്ചിട്ടുള്ള വിശ്വാസ്യതയാണ് തങ്ങളുടെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരളത്തെ വലിയ രീതിയിൽ മുന്നോട്ട് നയിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പരമ്പരാഗത മേഖലകളെ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാനും ശാസ്ത്ര സാങ്കേതിക രംഗത്ത് അഭൂതപൂർവ്വമായ വളർച്ച കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രതിസന്ധികളിലും ‘സർക്കാർ തങ്ങളോടൊപ്പമുണ്ട്’ എന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കാൻ സാധിച്ചു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി ജനക്ഷേമ പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. ഇതെല്ലാം ചെയ്തെങ്കിലും ഒരു ഭരണമാറ്റം വേണമെന്നാണ് ഇത്തവണ ജനങ്ങൾ ആഗ്രഹിച്ചത്. ആ ജനവിധിയെ പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് പിണറായി വിജയൻ വ്യക്തമാക്കി.

വികസനത്തിന്റെ തുടർച്ച തങ്ങൾക്ക് മാത്രമേ സാധ്യമാകൂ എന്ന കടുത്ത നിർബന്ധമൊന്നും പാർട്ടിക്കില്ലെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ജനവിധി പ്രകാരം ഇനി ഭരണപരമായ തുടർച്ചയും വികസന പ്രവർത്തനങ്ങളും നടത്തേണ്ടത് പുതിയ യുഡിഎഫ് സർക്കാരാണ്. നാടിന്റെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന ഏത് പദ്ധതിയും നടപ്പിലാക്കാൻ പുതിയ സർക്കാർ തയ്യാറായാൽ അതിനെല്ലാം ക്രിയാത്മകമായ പിന്തുണ നൽകുക എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എന്നാൽ, ഏതെങ്കിലും തരത്തിൽ നാടിന്റെ താല്പര്യങ്ങൾക്കോ ജനക്ഷേമത്തിനോ വിരുദ്ധമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാൽ അതിനെ അതിശക്തമായിത്തന്നെ പ്രതിരോധിക്കും. ഒരു ക്രിയാത്മക പ്രതിപക്ഷമായിട്ടായിരിക്കും തങ്ങൾ നിയമസഭയ്ക്കുള്ളിലും പുറത്തും പ്രവർത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *