മൈസൂർ: കര്‍ണാടകയിലെ കുടക് ജില്ലയിൽ ദുബാരെ ആന ക്യാമ്പില്‍ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ആന ചരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ‘മാര്‍ത്താണ്ഡ’ എന്ന ആനയാണ് ഇന്ന് ചരിഞ്ഞത്. ഇന്നലെയാണ് ആന ക്യാമ്പിൽ രണ്ട് ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ത്തത്. ആനകളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മാര്‍ത്താണ്ഡയ്ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കര്‍ണാടക വനം വകുപ്പ് വെറ്ററിനറി സംഘത്തിന്റെ നേതൃത്വത്തില്‍ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.
ഏറ്റുമുട്ടലിനിടെ ചെന്നൈ സ്വദേശിനിയായ ഒരു വിനോദസഞ്ചാരി ആനകള്‍ക്കിടയില്‍പ്പെട്ട് മരണപ്പെട്ടിരുന്നു. ജിന്നു എന്ന യുവതിക്കാണ് ജീവന്‍ നഷ്ടമായത്. ആനകള്‍ കുളിക്കുന്നത് കാണാന്‍ കുടുംബത്തോടൊപ്പം ആന ക്യാമ്പിലെത്തിയതായിരുന്നു യുവതി.
സംഭവത്തെ തുടര്‍ന്ന് ദുബാരെ ആന ക്യാമ്പില്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക വന വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദുബാരെ ആന ക്യാമ്പ്. വിനോദസഞ്ചാരികള്‍ക്ക് ആനകളെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും അവസരം നല്‍കുന്ന കേന്ദ്രമാണിത്. വനംവകുപ്പിന്റെ അനുമതിയോടെ തന്നെയാണ് വിനോദസഞ്ചാരികള്‍ക്ക് ആനകളുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നത്.
