കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തിന്റെ നടുക്കത്തിലാണ് ലോകം. പ്രളയഭൂമിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിരമിച്ച സ്കൂള്‍ അധ്യാപകന് അനുകുല്‍ പോദ്ദറും ഭാര്യ റീബയും. തങ്ങള്‍ സഞ്ചരിച്ചിരുന്ന ബസിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് ജീവന് രക്ഷപ്പെട്ടതെന്നാണ് ഇരുവരും പറയുന്നത്.
നേപ്പാളിലെ കെരുങ് അതിര്‍ത്തിയില്‍ വെള്ളപ്പൊക്കം ഉണ്ടായ സമയം ടിബറ്റിലേക്ക് പോവുകയായിരുന്നു ഇവര്‍. ബുധനാഴ്ച രാവിലെ 9.30 ഓടെ ഡ്രൈവര്‍ ബസ് നിര്‍ത്തി. വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും മുന്നോട്ട് പോകാന്‍ വിസമ്മതിക്കുകയും ചെയ്തതോടെ അനുകുല്‍ പോദ്ദറും ഭാര്യ റീബയും തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. കാഠ്മണ്ഡുവിലേക്ക് അവരെ തിരിച്ചുവിട്ടതിന് മിനിറ്റുകള്‍ക്ക് ശേഷം അവരുടെ ബസ് ആദ്യം നിര്‍ത്തിയിരുന്ന ഭാഗം ഒലിച്ചുപോയെന്ന് വിവരം ലഭിച്ചു.
‘കെരുങ്ങിലെ ഇമിഗ്രേഷന്‍ സെന്ററില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ബസ് ഡ്രൈവര്‍ സമയം പാഴാക്കാതെ മറ്റൊരു റോഡിലൂടെ പോയി. അയാള്‍ ഞങ്ങളെ നേരെ കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി’, അനുകുല്‍ പോദ്ദാര്‍ പറഞ്ഞു.
‘മിനിറ്റുകള്‍ക്ക് ശേഷം, സ്കൂള്‍ കുട്ടികളും നാട്ടുകാരും വാഹനങ്ങളുമെല്ലാം പാഞ്ഞുപോകുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ ഭയന്ന് നിലവിളിച്ചു. എല്ലാവരും കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബംഗാളിലെ ബാസിര്‍ഹട്ടില്‍ നിന്നുള്ള 66 വയസ്സുള്ള ദമ്പതികള്‍, ഓഗസ്റ്റ് 21 ന് കൊല്‍ക്കത്തയില്‍ നിന്ന് കൈലാസ-മാനസരോവറിലേക്ക് പുറപ്പെട്ട ‘ദി ചോളോ ജയ്’ എന്ന തീര്‍ത്ഥാടന സംഘത്തിലെ അംഗങ്ങളായിരുന്നു. ബുധനാഴ്ച അവര്‍ ടിബറ്റില്‍ എത്തേണ്ടതായിരുന്നു. ഇവര്‍ക്ക് പരിചിതരായ ബസിര്‍ഹട്ടില്‍ നിന്ന് തന്നെയുള്ള മറ്റൊരു ദമ്പതികളായ സ്വപന് മൊണ്ടലിനെയും ഭാര്യ മൗവിനെയും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് കാണാതായിട്ടുണ്ട്.



