ടെഹ്റാൻ: പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴി തെളിഞ്ഞാ പാക് സേനാ മേധാവി ഇറാനിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോൺ സംഭാഷണം നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധം നിർത്തി, നാവിക ഉപരോധം നീക്കിയാൽ യുറേനിയം ശേഖരം കൈമാറുന്നതിലും ആണവ പദ്ധതി ചുരുക്കുന്നതിലും ഇറാൻ വഴങ്ങിയേക്കും.
ഇറാന്റെ 25 ശതമാനം മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകാനും എണ്ണ ഉപരോധത്തിന് മുപ്പത് ദിവസത്തെ ഇളവ് നൽകാനും സാധ്യതയുണ്ടെന്നാണ് ഇറാൻ അനുകൂലികൾ അവകാശപ്പെടുന്നത്. ഹോർമൂസിൽ ആധിപത്യം ഉറപ്പിക്കാൻ തന്നെയാണ് ഇറാന്റെ നീക്കം. ഹോർമൂസിന് പുറത്തും ഇറാൻ സേനയുടെ മേൽനോട്ട പരിധി നിശ്ചയിച്ച് ഇറാൻ പുതിയ മാപ്പ് പുറത്തിറക്കിയത് പ്രതിഷേധം ക്ഷണിച്ചു വരുത്തിയേക്കും. യുഎഇയുടെ ഫുജൈറ തീരത്തിന്റെ തെക്ക് ഭാഗം വരെയും ഉമ്മുൽഖുവൈൻ തീരത്തിന്റെ ഭാഗങ്ങളും തങ്ങളുടെ മേൽനോട്ട പരിധിയിലാണ് ഇറാൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഹോർമൂസ് കടക്കാനുള്ള കപ്പലുകൾ തങ്ങളുടെ നിർദേശങ്ങളനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.
