ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് എതിരായ പൊലീസ് നടപടിക്ക് ഉത്തരവ് നല്‍കിയത് ആരെന്ന് പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഒളിച്ച് ഇരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ഒട്ടും പിന്നോട്ടില്ലെന്നും അമിത് ഷാ പ്രസ്താവന നടത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയില്‍ വിശ്വാസികളുടെ പണം അടിച്ച് മാറ്റിയെന്നും കേന്ദ്രം മൗനം പാലിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
എഫ്‌സിആര്‍എ ബില്‍ കൊണ്ട് വന്നത് ദുരുദ്ദേശത്തോടെയാണെന്നും ഒരു കാരണവശാലും ബിൽ അംഗീകരിക്കില്ലെന്നും ബില്ലിലെ ഇളവിന്റെ കാര്യം പ്രതിപക്ഷവുമായി സംസാരിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡ് പ്രതിഷേധത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മണ്ഡല പുനഃനിര്‍ണയത്തിലെ ഡിഎംകെയിലെ മനംമാറ്റത്തെയും അദ്ദേഹം വിമര്‍ശിച്ചു. മണ്ഡല പുനഃനിര്‍ണയ ബില്ല് കത്തിച്ചയാളാണ് എം കെ സ്റ്റാലിന്‍. ഓരോ പാര്‍ട്ടിക്കും അവരുടെ നിലപാടുണ്ട്. അവരുടെ മനം മാറിയോയെന്ന് അറിയില്ല. എന്തായാലും പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു.
