തിരുവനന്തപുരം: സത്യപ്രതിജ്ഞ വേദിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കാണാനെത്തിയ പറവൂരുകാരി അമ്മാളു അമ്മ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായയിരിക്കുകയാണ്. പറവൂര്‍ സ്വദേശിനി അമ്മാളു അമ്മ എന്ന സീതാലക്ഷ്മി അമ്മാള്‍ തിരുവനന്തപുരത്തേക്ക് എത്തിയത് രണ്ട് ആഗ്രഹങ്ങളുമായിട്ടായിരുന്നു. തന്റെ മകന്‍ വി. ഡി സതീശന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാനും ഒന്ന് ആശ്ലേഷിക്കാനും. ആഗ്രഹസാഫല്യത്തിന്റെ സന്തോഷത്തിലാണ് അമ്മാളു അമ്മ തിരികെ മടങ്ങിയത്. വി.ഡി സതീശനൊപ്പം രാഹുല്‍ ഗാന്ധിയെയും വേദിയിലെത്തി കെട്ടിപ്പിടിക്കാനായി.
വി.ഡി സതീശനൊപ്പമുള്ള ചിത്രവുമുയര്‍ത്തി സദസ്സില്‍ നിന്ന അമ്മാളു അമ്മയെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി വേദിയില്‍ തിളങ്ങിയ അമ്മാളു അമ്മ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സ്റ്റാറാകുകയാണ്.
മകനെപ്പോലെയല്ല മകന്‍ തന്നെയാണ് തനിക്ക് സതീശനെന്ന് പറഞ്ഞ് ഏറെ വികാരധീനയായാണ് അമ്മാളു അമ്മ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. സീത ലക്ഷ്മി അമ്മാള്‍ എന്നാണ് അമ്മാളു അമ്മയുടെ യഥാര്‍ഥ പേര്. സ്‌നേഹത്തോടെ അമ്മാളു അമ്മ എന്ന് വിളിച്ചത് വി ഡി സതീശനാണ്.
മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വര്‍ഷങ്ങളുടെ ആത്മബന്ധമാണ്. 2018ലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാംപിലെത്തി തന്നെ ചേര്‍ത്ത് പിടിച്ച വി. ഡി സതീശനെ ഇന്നും അമ്മ ഓര്‍ക്കുന്നു. മക്കളില്ലാത്ത ആ അമ്മയ്ക്ക് സതീശന്‍ മകനാണെന്നും അമ്മാളു അമ്മ പറയുന്നു. സത്യപ്രതിജ്ഞ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ എത്തിയ അമ്മാളു അമ്മയെ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വി. ഡി സതീശനും കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. വി.ഡി സതീശന്‍ തനിക്ക് നല്‍കിയ സ്‌നേഹവും കരുതലും വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മാളു അമ്മയുടെ നിറഞ്ഞ പുഞ്ചിരിയില്‍ തെളിയുകയാണ്.
