ആലപ്പുഴ: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം. ഈവർഷം മാത്രം 20 പേർ മരിച്ചു. ഈമാസം മരിച്ച മൂന്നുപേരിൽ രണ്ടും ആലപ്പുഴ ജില്ലക്കാർ. നീർക്കുന്നം, തഴക്കര എന്നിവിടങ്ങളിൽ ഓരോരുത്തർ വീതമാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗവ്യാപന ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല.
വേനൽക്കാലത്ത് അമീബിക് മസ്തിഷ്കജ്ജ്വരം കൂടാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. ചൂടാകുമ്പോൾ കുളങ്ങൾ, തടാകങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവിടങ്ങൾ അമീബിക് മസ്തിഷ്കജ്ജ്വരത്തിനു കാരണമാകുന്ന സൂക്ഷ്മജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവയുടെ ആവാസകേന്ദ്രമാകും. അതിനാൽ, ശുദ്ധമല്ലാത്ത ഈ വെള്ളത്തിൽ കുളിക്കുകയോ മുഖംകഴുകുകയോ ചെയ്താലും രോഗം പടരാം. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
