ഇറ്റാലിയൻ ടീം പരിശീലകനാവുന്നതില്‍ നിന്ന് ആന്ദ്രെ പിർലോയെ ഒഴിവാക്കി

റോം: ഇറ്റലി ഫുട്ബോൾ ടീം പരിശീലകനാവാനുള്ള മുൻ ലോകകപ്പ് താരം ആന്ദ്രെ പിർലോയുടെ മോഹങ്ങൾക്ക് തിരിച്ചടി. റഷ്യൻ ബെറ്റിംഗ് കമ്പനിയുമായുള്ള സഹകരണത്തെച്ചൊല്ലി ഇറ്റാലിയൻ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത എതിർപ്പുയർന്നതോടെ പിർലോയെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കി. തന്‍റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ പിർലോ തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഞായറാഴ്ച രാത്രിയോടെ തന്നെ തന്നെ പരിഗണിക്കില്ലെന്ന അറിയിപ്പ് ലഭിച്ചുവെന്ന് 2006-ലെ ലോകകപ്പ് ജേതാവായ പിര്‍ലോ വ്യക്തമാക്കി. യു.എ.ഇ ക്ലബ്ബായ ദുബായ് യുണൈറ്റഡിന്റെ പരിശീലകനായിരിക്കെയാണ് റഷ്യൻ ബുക്ക്‌മേക്കിംഗ് സ്ഥാപനമായ ‘ഫോൺബെറ്റിന്‍റെ’ ഗ്ലോബൽ അംബാസഡറായി പിർലോ കരാറൊപ്പിടുന്നത്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്കെതിരെ ഇറ്റലി കടുത്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിനിടെ, ഈ വർഷം മോസ്കോയിൽ നടന്ന പ്രൊമോഷൻ ചടങ്ങിൽ സഹതാരം മാർക്കോ മാറ്റെരാസിക്കൊപ്പം പിർലോ പങ്കെടുത്തത് ഇറ്റലിയിൽ വൻ വിവാദമായിരുന്നു. റഷ്യൻ കമ്പനിയെ പ്രതിനിധീകരിക്കുന്ന ഒരാളെ ദേശീയ ടീമിന്‍റെ പരിശീലകനാക്കുന്നത് ഇറ്റലിയുടെ വിദേശകാര്യ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കൾ രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *