അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു‌

കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് നീക്കം.കസ്റ്റഡിയില്‍ വിട്ട അര്‍ജുന്‍ ആയങ്കിയെ വെള്ളിയാഴ്ച 11.30 മണിക്ക് മുന്‍പ് തിരിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം. പൊലീസ് വ്യാജ തെളിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിഭാഗം വാദിച്ചു.

കസ്റ്റഡി അപേക്ഷയില്‍ പിടിച്ചെടുത്ത മൊബൈലിന്റെ കൃത്യമായ വിവരങ്ങളില്ലെന്നും ഫോണിന്റെ ഐഎംഇഎ നമ്പര്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തണമെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. ആതേസമയം ആയങ്കിയെ ഉടന്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കാപ്പ ചുമത്താന്‍ അടക്കം ലക്ഷ്യമിടുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൂടുതല്‍ കര്‍ശനമായ വകുപ്പുകള്‍ ചുമത്തിക്കൊണ്ട് ആയങ്കിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കാനാകും ശ്രമം നടത്തുക എന്നാണ് വിവരം.

കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ചയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *