തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് യുഡിഎഫ് കാഴ്ചവെച്ചത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽപറത്തി ഏകപക്ഷീയമായ വിജയമാണ് യുഡിഎഫ് സംസ്ഥാനത്ത് നേടിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ തന്നെ വന്നേക്കും എന്ന് ഏറെക്കുറെ ഉറപ്പാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. നേരിയ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ജയമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദങ്ങൾ ഉയർന്നേനെ. എന്നാൽ 100 ലേറെ സീറ്റ് നേടും എന്ന വാക്ക് സതീശൻ പാലിച്ചതോടെ അദ്ദേഹത്തിന് മുന്നിൽ മറ്റ് തർക്കങ്ങളുണ്ടായേക്കില്ല. മികച്ച സ്‌ട്രൈക്ക് റേറ്റോടെ വിജയിച്ച മുസ്ലീം ലീഗിന്റെ പിന്തുണയും സതീശന് ലഭിക്കും. അങ്ങനെ വന്നാൽ മത്സരിക്കാത്ത കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചേക്കില്ല. രമേശ് ചെന്നിത്തലയ്ക്ക് പ്രധാനപ്പെട്ട പദവി തന്നെ നൽകിയേക്കും.
ഒന്നുകിൽ ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നൽകിയേക്കും. അല്ലാത്തപക്ഷം സ്പീക്കർ ആക്കിയേക്കാനാണ് സാധ്യത. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരായിരിക്കും ഉണ്ടായിരിക്കുക. മുസ്ലീം ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പാണ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. മോൻസ് ജോസഫ് ആയിരിക്കും മന്ത്രിയാകുക.
