റിയാദ്: പശ്ചിമേഷ്യ കടന്നുപോകുന്ന സാഹചര്യം ഇസ്ലാമിക രാജ്യങ്ങൾ തമ്മിലുള്ള ഐക്യവും സഹകരണവും ശക്തമാക്കുന്നതിന്റെ ആവശ്യകതയെയാണ് വ്യക്തമാക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ. നിലവിലെ വെല്ലുവിളികളെ ഒരു രാജ്യത്തിന് ഒറ്റയ്ക്ക് നേരിടാനാകില്ലെന്നും അതിനാൽ കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തുകയും നിലപാടുകൾ ഏകീകരിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേർന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലായിരുന്നു ഫൈസൽ ബിൻ ഫർഹാന്റെ പ്രസ്താവന.
പ്രാദേശിക സന്തുലിതാവസ്ഥ രൂപപ്പെടുത്തുന്നതിൽ ഇസ്ലാമിക ലോകത്തിന് വലിയ പങ്കാണ് നിർവഹിക്കാനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒ.ഐ.സിയുടെ പ്രവർത്തനങ്ങളിൽ ഗൗരവമായ പരിഷ്കരണങ്ങൾ ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംഘടനയുടെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ശേഷിയും സ്ഥാപനങ്ങളുടെ കാര്യക്ഷമതയും വർധിപ്പിക്കണം. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന് കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .



