ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയ്ക്കെതിരെ പരാമർശം നടത്തിയ കേസിൽ കോണ്‍ഗ്രസ് നേതാവ് പവന് ഖേരയ്ക്ക് മുൻകൂർ ജാമ്യം. അസം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ ഗുവാഹത്തി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം ചില ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കാനോ കൃത്രിമം കാണിക്കാനോ ശ്രമിക്കരുത്. കോടതി അനുമതിയില്ലാതെ രാജ്യം വിടരുത് എന്നിവയാണ് വ്യവസ്ഥകള്‍.
ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് എതിരെ സുപ്രീംകോടതി നിരീക്ഷണവുമുണ്ടായി. പവന് ഖേരയ്ക്ക് എതിരെ ശര്‍മ്മ നിരവധി പാര്‍ലിമെന്ററി വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി എന്ന് കോടതി വ്യക്തമാക്കി. അസം നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ആയിരുന്നു പരാമര്‍ശങ്ങള്‍. ഇത് മാനനഷ്ടക്കേസിലെ രാഷ്ട്രീയ വശങ്ങള് പ്രതിഫലിപ്പിക്കുന്നു എന്നും സുപ്രീംകോടതി നീരിക്ഷിച്ചു. ആരോപണ- പ്രത്യാരോപണങ്ങളെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ വൈരാഗ്യം ആണ് കേസ് എന്നും നീരിക്ഷണമുണ്ട്.
അതേസമയം പവന് ഖേരയുടെ മുന്‍കൂര്‍ ജാമ്യം നല്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞു. നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. നീതിന്യായ വ്യവസ്ഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വസിച്ചു, അത് വിജയിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണ്. ഖേരയ്ക്കെതിരെ അസം മുഖ്യമന്ത്രി മോശം ഭാഷ ഉപയോഗിച്ചുവെന്ന് കോടതി പറഞ്ഞു. ഹിമന്ത പുനരലോചിക്കാന് തയാറാണോ – എന്നും സിംഗ്വി ചോദിച്ചു. ഭരണഘടന വിജയിച്ചുവെന്നും ഇന്ന് സന്തോഷത്തിന്റെ ദിനമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.
