ഡൽഹി: ജിഡിപി വളർച്ചയുടെ കണക്കുകളെ എതിർക്കുന്നത് തൊഴിലില്ലാത്ത മുൻ ഉദ്യോഗസ്ഥർ എന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ. രാജ്യത്തിന്റെ വളർച്ചയെ ഇകഴ്ത്തി കാണിക്കാനാണ് ഇവരുടെ ശ്രമമെന്നും ശരിയായ കാരണങ്ങൾ കൊണ്ട് കാലാവധി പൂർത്തിയാകും മുമ്പ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയവരാണ് കള്ളപ്രചാരണം നടത്തുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു. മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെയും റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്റെയും വിമർശനങ്ങൾക്കാണ് മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജിഡിപി കുറച്ച് കണക്കാക്കിയാണ് ഈ വർഷം ആദ്യ പാദത്തിൽ 7.8% വളർച്ച കാണിച്ചതെന്ന് ഗാർഗ് ആരോപിച്ചിരുന്നു. 2011-12 ന് പകരം 2022-23 അടിസ്ഥാന വർഷമായി നിശ്ചയിച്ചതാണ് ജിഡിപി പുതുക്കി നിശ്ചയിക്കാൻ കാരണമെന്നാണ് സർക്കാർ വിശദീകരണം. മനപൂർവ്വം കഴിഞ്ഞ കൊല്ലത്തെ ജിഡിപി കുറച്ചു കാട്ടിയെന്ന ആരോപണം കേന്ദ്രം തള്ളി.



