തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തും . ഇന്ന് രാത്രിയോടെ അദ്ദേഹം ഡൽഹിയിൽ എത്തുമെന്നാണ് കേരളം ഹൗസ് നൽകുന്ന വിവരം. പാർലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനാണ് ഔദ്യോഗികമായി അദ്ദേഹം സമയം തേടിയിരിക്കുന്നത്. എങ്കിലും, ഈ സന്ദർശനത്തിന്റെ പ്രധാന അജണ്ട കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കുക എന്നതാണെന്നാണ് സൂചന.
അതേസമയം, സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷനില്ലാത്തത് നിലവിൽ വലിയ സംഘടനാ പ്രതിസന്ധികൾക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.
നാളെ വി.ഡി. സതീശൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്.
കേരളത്തിലെ പുതിയ അധ്യക്ഷനെ സംബന്ധിച്ച തന്റെ നിലപാട് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ എഐസിസി നേതൃത്വവുമായുള്ള ചർച്ചകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും സതീശൻ ഡൽഹിയിലുള്ള സാഹചര്യത്തിൽ ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾ തള്ളിക്കളയാനാവില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിവിധ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും അന്തിമമായ അപ്പോയിന്റ്മെന്റുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ചൊവ്വാഴ്ച വൈകിട്ടോടെ സതീശൻ ഡൽഹിയിൽ നിന്നും മടങ്ങുമെന്നാണ് വിവരം. ബുധനാഴ്ച സംസ്ഥാനത്ത് മന്ത്രിസഭാ യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് ഈ മടക്കം. അതുകൊണ്ടുതന്നെ നാളെ നടക്കുന്ന കൂടിക്കാഴ്ചകൾ കേരളത്തിലെ പാർട്ടി പുനഃസംഘടനയിൽ ഏറെ നിർണായകമായിരിക്കും.
