ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു മണ്ഡലത്തിൽ സംസാരിച്ചപ്പോൾ അവിടുത്തെ പ്രശ്നം ഊന്നിപ്പറഞ്ഞു. പിബിയിൽ രാജ്യത്തെ രാഷ്ട്രീയ സ്ഥിതി ആണ് ചർച്ച ചെയ്യുന്നത്.
പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിക്കുകയാണെങ്കിൽ അതിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ചയാകുമെന്നും എംഎ ബേബി വിശദമാക്കി. സിപിഐയുമായി നല്ല നിലയിലാണ് പോകുന്നത്. ഇടത് പാർട്ടികളുടെ ഐക്യം ശക്തമാക്കാൻ ആണ് നീക്കം നടക്കുന്നത്. കേരളത്തിൽ തന്നെ ഉപനേതൃപദവി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് വ്യക്തമാക്കിയ എംഎ ബേബി ദേശീയ തലത്തിൽ ചർച്ച വേണ്ട നില ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.
വിഡി സതീശൻ സർക്കാരിന് എതിരായ പോരാട്ടത്തെ തർക്കം ബാധിക്കില്ല. പ്രതിപക്ഷം ഇല്ലാതെ തന്നെ വിഡി സതീശൻ സര്‍ക്കാര്‍ തുറന്നു കാട്ടപ്പെടും എന്ന നിലയാണ്. പിണറായിയുടെ പ്രസ്താവന മാധ്യമങ്ങളുടെ വ്യാഖ്യാനം എന്നും ബേബി പറഞ്ഞു. പിണറായി പ്രത്യേക മണ്ഡലത്തെ ഉദ്ദേശിച്ച് നടത്തിയ പ്രസ്താവനയാണ്. പിണറായി അടക്കം ഇരുന്ന് സംസ്ഥാന സമിതി തയ്യാറാക്കിയ രേഖയിലും കേന്ദ്ര കമ്മറ്റി രേഖയിലും സ്വയം വിമർശനം ഉണ്ട്. പാർട്ടിയുടെ പൊതു സമീപനം അത് തന്നെയാണ്, നേതാക്കൾ അതാണ് വിശദീകരിച്ചിട്ടുള്ളത്. പ്രത്യേക മണ്ഡലത്തിലെ കാര്യത്തിൽ ചിലതിന് ഊന്നൽ കൊടുത്തിട്ടുണ്ടാകാമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.



