ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാൻ തിരിച്ചടികൾ നേരിടുന്നതിനിടെ, ഓപ്പണർ ഇമാം ഉൾ ഹഖിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ചീഫ് സെലക്ടർ മുഹമ്മദ് വസീം. ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ബാറ്റ് ചെയ്യുന്നത് ഒഴിവാക്കാനായി താരം വ്യാജ പരിക്കുകൾ അഭിനയിക്കാറുണ്ടെന്നാണ് വസീമിന്‍റെ വെളിപ്പെടുത്തൽ. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ 110 റൺസിന് തകർന്നടിഞ്ഞപ്പോൾ ഇമാം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഇമാമിന് പരിക്കാണെന്നും മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണെന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ വസീം ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2022-ൽ ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ടെസ്റ്റിനിടെ നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് വസീം സംസാരിച്ചത്. അന്ന് മത്സരത്തിന് തൊട്ടുമുമ്പ് ടീം ഫിസിയോ എന്‍റെ അടുത്തെത്തി ഒരു കളിക്കാരൻ പരിക്ക് അഭിനയിച്ച് പുറത്തുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് ശേഷം അയാൾ അത് തന്നെയാണ് ചെയ്തത്. മുൻപും പരിശീലകർ ഇതേ കളിക്കാരനെക്കുറിച്ച് ഇത്തരത്തിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഫിസിയോ എന്നോട് പറഞ്ഞിരുന്നുവെന്നും വസീം വെളിപ്പെടുത്തി.



