ഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും ആണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വര്‍ധനവാണിത്.
അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്നാണ് കേന്ദ്രം ആവർത്തിക്കുന്നത്. അസംസ്‌കൃത എണ്ണ, പിഎന്‍ജി, എല്‍പിജി എന്നിവ മതിയായ അളവില്‍ ലഭ്യമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, എല്‍പിജി എന്നിവയുടെ വിലയില്‍ കുത്തനെ വര്‍ധനയുണ്ടായെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ ശേഖരമുണ്ടെന്നും റിഫൈനറികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും സുജാത ശര്‍മ്മ വ്യക്തമാക്കി. അതേസമയം, ഹോര്‍മുസ് കടലിടുക്ക് കടന്ന ഒരു എല്‍പിജി ടാങ്കര്‍ കൂടി ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോർട്ട്.
