സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച സ്കോറിലേക്ക്

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക ഇലവന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 9 റണ്‍സുമായി കെഷാര നുവാന്‍തയും ഒരു റണ്ണുമായി ദിലും സദീരയും ക്രീസില്‍. ഓപ്പണര്‍ രാവിന്ദു രാസന്ത, നിഷാൻ മധുഷ്ക ക്യാപ്റ്റൻ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്. 71 റണ്‍സെടുത്ത രാവിന്ദപ രാസന്തയാണ് ശ്രീലങ്ക ഇലവന്‍റെ ടോപ് സ്കോറര്‍. നിഷാന്‍ മധുഷ്ക 65 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ സൊണാല്‍ ദിനുഷ 71 പന്തില്‍ 52 റണ്‍സെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു. 11 ഓവര്‍ പന്തെറിഞ്ഞ് 54 റണ്‍സ് വഴങ്ങിയ സാരാൻഷ് ജെയിനും 13 ഓവറില്‍ 44 റൺസ വഴങ്ങിയ മുഹമ്മദ് സിറാജിനും 8 ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത പ്രസിദ്ധ് കൃഷ്ണക്കും വിക്കറ്റൊന്നും വീഴ്ത്താനാവാഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി.

ഇന്നലെ പരിശീലനത്തിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലില്ലാതെയാണ് ഇന്ത്യ ദിനം ഗ്രൗണ്ടിലിറങ്ങിയത്. ഗില്ലിന് പകരം വൈസ് ക്യാപ്റ്റൻ കെ എല്‍ രാഹുലാണ് ഇന്ത്യയെ ആദ്യ ദിനം നയിച്ചത്. മുന്‍കരുതലെന്ന നിലയിലാണ് ഗില്ലിന് വിശ്രമം അനുവദിച്ചത് എന്നാണ് ബിസിസിഐയുടെ വിശദീകരണം. ഓഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി പ്രധാന താരങ്ങളുടെ പരിക്കുകൾ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *