പയ്യന്നൂർ: തീയും പുകയുമായി മേട്ടുപ്പാളയത്ത് ‘തീവണ്ടി’ ഓടിക്കുന്ന റെയിൽവേ ഹരിയാനയിലെ ജിന്ദ്-സോനാപത് റൂട്ടിൽ ഓടിക്കുന്നത് ഹൈഡ്രജൻ വണ്ടിയാണ്. എൻജിനുകളിലെ നൂറ്റാണ്ടുകളുടെ വമ്പൻ മാറ്റവുമായി റെയിൽവേ ചരിത്രത്തിലേക്ക് കുതിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ഹരിയാനയിലെ ജിന്ദ്-സോനാപത് റൂട്ടിലാണ് ആദ്യ ഹൈഡ്രജൻ തീവണ്ടിയോടിച്ചത്. നീരാവി മാത്രം പുറംതള്ളുന്ന എൻജിനാണ് ഇതിലുള്ളത്. മണിക്കൂറിൽ 110 കിലോ മീറ്റർ വേഗത്തിൽ ഓടും. ജിന്ദ്-സോനാപത് വണ്ടിയിൽ 2600 യാത്രക്കാരെയാണ് ഉൾക്കൊള്ളുന്നത്. 90 കിലോ മീറ്ററാണ് ദൈർഘ്യം.
മേട്ടുപ്പാളയം-ഊട്ടി മീറ്റർഗേജ് യാത്രയിലാണ് ഇന്ത്യയിലെ ആദ്യവിഭാഗത്തിൽ പെടുന്ന ആവി എൻജിൻ ഇപ്പോഴും ഓടിക്കുന്നത്. മേട്ടുപ്പാളയം മുതൽ കൂനൂർ വരെ 27 കിലോ മീറ്ററാണ് ഈ തീവണ്ടി ഓടുന്നത്. മേട്ടുപ്പാളയം-കല്ലാർ വരെ 22.5 കിലോ മീറ്ററും കല്ലാർ മുതൽ കൂനൂർ വരെ 11.8 കിലോ മീറ്ററും മാത്രമാണ് ആവി എൻജിന്റെ വേഗം. മുൻപ് കൽക്കരി നിറച്ച് വെള്ളം ചൂടാക്കി അതിന്റെ ആവിയിലായിരുന്നു എൻജിൻ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ കൽക്കരിക്ക് പകരം ബോയിലറിൽ ഡീസലാണ് വെള്ളം തിളപ്പിക്കാൻ ഉപയോഗിക്കുന്നത്. ഈ നീരാവിയിലാണ് എൻജിൻ പ്രവർത്തിക്കുന്നത്. ചിമ്മിനിവഴി പുക പുറത്തേക്ക് പോകും. മേട്ടുപ്പാളയത്തുനിന്ന് ഊട്ടിവരെ 19 കിലോ മീറ്റർ ആവി എൻജിന് പകരം ഡീസൽ എൻജിനാണ് ഉപയോഗിക്കുന്നത്.ഡീസൽ, വൈദ്യുതി എൻജിനുകളിൽനിന്ന് വിഭിന്നമാണ് ഹൈഡ്രജൻ എൻജിൻ. എന്നാൽ, ആവി എൻജിനുമായി ചെറിയ സാമ്യവുമുണ്ട്. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്രാഥമിക വിഭവമായി വെള്ളം ഉപയോഗിക്കുന്ന സംവിധാനമാണിത്.
തീവണ്ടി ചലനത്തിന് (പ്രൊപ്പൽഷൻ) ആവശ്യമായ വൈദ്യുതിക്കായി ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിക്കുന്നു. ഇവ ഓക്‌സിജനുമായി ചേർന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. രണ്ട് പവർ കാറുകളിലായി ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളും ലിഥിയം ബാറ്ററിയുമുണ്ടാകും. ഓരോ ബോഗിയിലും ഫ്യൂവൽ സെല്ലുകളുമുണ്ടാകും. കൂടുതലായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.
