ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ കൊല്ലേണ്ടിയിരുന്നില്ലെന്ന് തോന്നി; ദിനേശ് പണിക്കർ

മോഹന്‍ലാല്‍- തിലകന്‍ ഓണ്‍സ്‌ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇന്നും നൊമ്പരമായി മാറിയ സിനിമയാണ് കിരീടം. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്‍ക്കിരീടം ആണ് ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്. വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയിരുന്നു.

കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോലിനെക്കുറിച്ച് സിനിമയുടെ ആദ്യ ഭാഗത്തിന്റെ നിർമാതാക്കളിൽ ഒരാളായ ദിനേശ് പണിക്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തിലകന്റെ കഥാപാത്രത്തെ ദുർബലമക്കൈയത്തിൽ വിഷമം തോന്നിയിരുന്നുവെന്നും മോഹൻലാലിനെ കൊല്ലേണ്ടിയിരുന്നില്ല എന്ന അഭിപ്രായം തനിക്ക് ഉണ്ടെന്നും ദിനേശ് പണിക്കർ പറഞ്ഞു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.‘കിരീടം’ എന്ന സിനിമ കൊണ്ടാണ് ഞങ്ങൾ എല്ലാവരും അറിയപ്പെടുന്നത്. ‘കിരീടത്തിന്റെ’ രണ്ടാം ഭാഗം ചെങ്കോൽ എടുക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ണി എന്നെ വിവരം അറിയിച്ചു. അപ്പോൾ ഞാൻ ഒരു വിയോജിപ്പ് പങ്കുവെച്ചു.

കിരീടത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്ന എന്നെ അർഹിക്കുന്ന രീതിയിൽ പരിഗണിക്കണമെന്നായിരുന്നു അത്. ഞാൻ പണം ആവശ്യപ്പെട്ടതല്ല, കുറഞ്ഞപക്ഷം ഒരു ‘താങ്ക്സ് കാർഡെ’ങ്കിലും വെക്കണം എന്നാണ് പറഞ്ഞത്. പക്ഷേ അത് എനിക്ക് ലഭിച്ചില്ല. അതിന്റെ പേരിൽ അന്ന് ഞാൻ ചെറിയൊരു ഉടക്ക് ഇടുകയും ചെയ്തിരുന്നു പുള്ളിയോട്. എങ്കിലും ‘ചെങ്കോൽ’ വിജയമായതിൽ ഞാൻ ഒരുപാട് സന്തോഷിക്കുകയാണുണ്ടായത്. ആദ്യ ദിനം തന്നെ ഞാനും കുടുംബവും പോയി ചിത്രം കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടെങ്കിലും, ‘കിരീടത്തി’ന്റെ തിരക്കഥയിലുണ്ടായിരുന്ന ആ ഒരു പോസിറ്റീവ് എനർജി ‘ചെങ്കോലിൽ’ എവിടെയോ നഷ്ടപ്പെട്ടതായി തോന്നി.

കിരീടത്തിൽ ഒരു കുറ്റം പോലും ചൂണ്ടിക്കാണിക്കാൻ ഇല്ലായിരുന്നു. എന്നാൽ ചെങ്കോലിൽ കുറ്റങ്ങൾ പറയാൻ ഒരുപാടുണ്ട് എന്നാണ് പൊതുജനാഭിപ്രായം. ഒന്നാം ഭാഗത്തിൽ ഭയാനകമായ പ്രതിസന്ധികളെയും കുടുംബപ്രശ്നങ്ങളെയും കരുത്തോടെ നേരിട്ട ‘തിലകൻ ചേട്ടന്റെ’ കഥാപാത്രം, രണ്ടാം ഭാഗത്തിലെത്തിയപ്പോൾ വളരെ ദുർബലനായിപ്പോയി. അത് വളരെ മോശമായിപ്പോയി എന്നാണ് പ്രേക്ഷകർ പറയുന്നത്.ചിത്രം മുഴുവനായി കണ്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടെങ്കിലും, ഇപ്പോഴും ആലോചിക്കുമ്പോൾ മോഹൻലാലിന്റെ കഥാപാത്രത്തെ ഒടുവിൽ കൊല്ലേണ്ടിയിരുന്നില്ല എന്ന് തോന്നും. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, ഉണ്ണിയ്ക്ക് വേണമെങ്കിൽ അതിന്റെ മൂന്നാം ഭാഗം കൂടി എടുക്കാമായിരുന്നു’, ദിനേശ് പണിക്കർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *