രാജ്യാന്തര വിപണിയിൽ റെക്കോർഡ് കുതിപ്പ് നടത്തി ഇന്ത്യൻ കാപ്പി

പശ്ചിമേഷ്യന്‍ പ്രതിസന്ധിയും അത് മൂലമുണ്ടായ ചരക്ക് കടത്തിലെ തടസങ്ങളും സൃഷ്ടിച്ച അനിശ്ചിതാവസ്ഥകള്‍ക്കിടയിലും ഇന്ത്യന്‍ കാപ്പി കയറ്റുമതിയില്‍ വന്‍ മുന്നേറ്റം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കാപ്പി കയറ്റുമതിയില്‍ 28 ശതമാനത്തിന്റെ ശക്തമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യൂറോപ്പിലെ പരമ്പരാഗത വിപണികളില്‍ നിന്നുള്ള ഉയര്‍ന്ന ആവശ്യകതയാണ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയ്ക്ക് തുണയായത്.

ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 1.3 ലക്ഷം ടണ്‍ കാപ്പിയാണ് ഇന്ത്യ വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.01 ലക്ഷം ടണ്‍ മാത്രമായിരുന്നു. വരുമാനത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡോളര്‍ മൂല്യത്തില്‍ കയറ്റുമതി വരുമാനം 12 ശതമാനം വര്‍ധിച്ച് 603 ദശലക്ഷം ഡോളറില്‍ നിന്ന് 678 ദശലക്ഷം ഡോളറിലെത്തി. രൂപയുടെ മൂല്യത്തില്‍ 24 ശതമാനം റെക്കോര്‍ഡ് വളര്‍ച്ചയോടെ വരുമാനം 5,162 കോടി രൂപയില്‍ നിന്ന് 6,412 കോടി രൂപയായി ഉയര്‍ന്നു.

ആഗോള വിപണിയില്‍ വിലയിടിഞ്ഞതിനെ തുടര്‍ന്ന് കയറ്റുമതിക്കാര്‍ക്ക് ഒരു ടണ്ണിന് ലഭിച്ച ശരാശരി വില 5.09 ലക്ഷം രൂപയില്‍ നിന്ന് 4.91 ലക്ഷം രൂപയായി നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് ഈ നഷ്ടം ഒരു പരിധി വരെ നികത്താന്‍ കയറ്റുമതിക്കാരെ സഹായിച്ചു. ഇന്ത്യന്‍ കാപ്പിയുടെ വില അന്താരാഷ്ട്ര വിപണിയേക്കാള്‍ അല്പം കുറവായിരുന്നതിനാല്‍ യൂറോപ്യന്‍ വിപണിയില്‍ മികച്ച മത്സരം കാഴ്ചവെക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. റോബസ്റ്റ കാപ്പിയുടെ മികച്ച വിളവെടുപ്പും ഈ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവിലും കാപ്പി കയറ്റുമതിയില്‍ 26.6 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മുന്‍വര്‍ഷത്തെ 1.37 ലക്ഷം ടണ്ണില്‍ നിന്ന് 1.74 ലക്ഷം ടണ്ണായാണ് അന്ന് കയറ്റുമതി ഉയര്‍ന്നത്. റോബസ്റ്റ കാപ്പിയുടെയും ഇന്‍സ്റ്റന്റ് കാപ്പിയുടെയും ഉയര്‍ന്ന കയറ്റുമതിയാണ് അന്നും നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അറേബ്യക, റോബസ്റ്റ ഇനങ്ങളും ഇന്‍സ്റ്റന്റ് കാപ്പിയുമാണ് ഇന്ത്യ പ്രധാനമായും കയറ്റി അയക്കുന്നത്.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തിലധികവും വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഇതില്‍ 70 ശതമാനവും വാങ്ങുന്നത് യൂറോപ്യന്‍ വിപണിയാണ്. ഇന്ത്യന്‍ കാപ്പിക്കുരു ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യം ഇറ്റലിയാണ്. ബെല്‍ജിയം, റഷ്യ എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന രാജ്യങ്ങള്‍. കൂടാതെ മിഡില്‍ ഈസ്റ്റിലും വലിയ വിപണിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *