ടെഹ്റാന്: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യന്‍ സംഘം ഇറാനിലെത്തും. ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍, വിദേശകാര്യ സഹമന്ത്രി പ്രബിത്ര മാര്‍ഗരിത എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ മറ്റ് ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കും.
ഇറാന്‍ വിദേശകാര്യ മന്ത്രി മസൂദ് പെസഷ്‌കിയാന്‍ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണച്ചതിന് പിന്നാലെയാണ് ഖമനയിയുടെ സംസ്‌കാര ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമേ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ക്ഷണമുണ്ട്. ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള ദേശീയപാര്‍ട്ടികളോടൊപ്പം പിഡിപി ഉള്‍പ്പടെയുള്ള പ്രാദേിക പാര്‍ട്ടികളെയും ഇറാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ചടങ്ങില്‍ പങ്കെടുക്കും. ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിനും ക്ഷണമുണ്ട്.
പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തിയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജമ്മു കാശ്മീരിലെ അഞ്ജുമാന്‍-ഇ-ഷാരി ഷിയാന്‍ പ്രസിഡന്റ് ആഗ തയ്യിദ് ഹസനും കാശ്മീര്‍ ജനതക്ക് വേണ്ടി ഖമനയിക്ക് അന്തിമോപചോരം അര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഖമനയി ജനിച്ച, വടക്ക് പടിഞ്ഞാറന്‍ ഇറാനിലെ വിശുദ്ധ നഗരം എന്നറിയപ്പെടുന്ന മഷാദില്‍ ജൂലായ് ഒമ്പതിന് അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും. ഫെബ്രുവരി 28ന് ഇസ്രയേല്‍ – യുഎസ് സഖ്യം തെഹ്റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. 36 വര്‍ഷമാണ് ഇറാന്റെ പരമോന്നത നേതാവെന്ന പദവില്‍ അദ്ദേഹം രാജ്യത്തെ നയിച്ചത്.
ടെഹ്റാന് തെക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖോമിലും ചില ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നാണ് ഇറാന്റെ ഔദ്യാഗിക മാധ്യമം അറിയിച്ചിരിക്കുന്നത്.ഫെബ്രുവരിയില്‍ ഖമനയി കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇസ്ലാമിക് നിയമത്തിന് കീഴില്‍ മരിച്ചു കഴിഞ്ഞാല്‍ എത്രയും വേഗം സംസ്‌കാരം നടത്തണമെന്നാണ്. എന്നാല്‍ യുദ്ധ സാഹചര്യങ്ങളില്‍ ചില ഇളവുകള്‍ അനുവദനീയമാണ്. ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ ജൂണ്‍ മാസം അവസാനത്തോടെ സംസ്‌കാരം നടക്കുമെന്നായിരുന്നു. എന്നാല്‍ ഇറാന്റെ ഔദ്യോഗിക മാധ്യമം സംസ്‌കാര ചടങ്ങുകള്‍ ജൂലായിലായിരിക്കുമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
