ലാഹോർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ കനത്ത തിരിച്ചടികൾക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ചുപണി. മോശം ഫോമും തുടർച്ചയായ പരാജയങ്ങളും നേരിടുന്ന ഷാൻ മസൂദിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി. സൂപ്പർ താരം ബാബർ അസമിനെ പാകിസ്ഥാൻ വീണ്ടും ടെസ്റ്റ് ടീമിന്‍റെ നായകനായി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചുകൊണ്ട് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പാക് സെലക്ഷൻ കമ്മിറ്റി നിർണായക തീരുമാനമെടുത്തത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താനും ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനുമാണ് സെലക്ടർമാർ ബാബറിനെ വീണ്ടും ക്യാപ്റ്റനാക്കിയത്. ഷാൻ മസൂദിന് കീഴിൽ കളിച്ച 16 ടെസ്റ്റുകളിൽ 12 എണ്ണത്തിലും പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്‍റെന്റെ ചരിത്രത്തിൽ തന്റെ ആദ്യ 16 മത്സരങ്ങളിൽ 12 എണ്ണത്തിലും തോൽവി വഴങ്ങുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡും മസൂദ് സ്വന്തം പേരിൽ കുറിച്ചു.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ പരമ്പരയിലേറ്റ 2-0 ത്തിന്റെ വൈറ്റ്‌വാഷും മസൂദിന്‍റെ കസേര തെറിപ്പിച്ചു. നിലവിൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് പാകിസ്ഥാൻ.
