കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ അർദ്ധരാത്രിയിലും നാടകീയ രംഗങ്ങൾ തുടരുന്നു. മമത ബാനർജിയുടെ മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസിൻറെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധം. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു എന്നും, പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വണ്ടി തടഞ്ഞത്. ഭവനിപ്പൂരിലെ കൗണ്ടിംഗ് സെൻററിൽ മമത എത്തി എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തിൽ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും, വോട്ടെണ്ണൽ വരെ എല്ലാ സ്ട്രോങ്ങ് റൂമുകൾക്കും കാവൽ നിൽക്കാൻബിജെപി നേതാക്കൾ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
അതേസമയം സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ബിജെപി പദ്ധതിയിടുന്നതായി മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. സ്ട്രോങ് റൂമുകൾക്ക് കാവലിരിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയ മമത, ആവശ്യമെങ്കിൽ താൻ നേരിട്ട് കാവലിരിക്കുമെന്നും വോട്ടെണ്ണൽ ഹാളിലേക്ക് നേരിട്ട് പോകുമെന്നും വ്യക്തമാക്കി.
